പ്രേമസംഗീതം-ഉള്ളൂര്‍ എസ്സ്‌ .പരമേശ്വരയ്യര്‍








പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്.

കവിപരിചയം

ഉള്ളൂര്‍ എസ്സ്‌ .പരമേശ്വരയ്യര്‍

ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത്‌ ഭഗവതിയമ്മാളിന്റേയും തിരുവനന്തപുരത്ത്‌ ഉള്ളൂര്‍ സുബ്രഹ്മണ്യ അയ്യരുടേയും മകനായി 1877 ജൂണ്‍ 6-ന്‌ ജനിച്ചു.

ആധുനികകവിത്രയത്തിലെ ഉജ്ജ്വലശബ്ദാഢ്യനായ കവി.'ഉമാകേരളം'എന്ന മഹാകാവ്യമുള്‍പ്പെടെ അനേകം പദ്യക്യതികള്‍ രചിച്ചു..സാഹിത്യ ഗവേഷകന്‍,വാഗ്മി,പ്രഗത്ഭനായ ഗദ്യകാരന്‍,എന്നീ നിലകളിലും ശ്രദ്ധേയന്‍.കേരളസാഹിത്യചരിത്രത്തിന്റെ കര്‍ത്താവ്‌.1949 ജൂണ്‍ 15-ന്‌ അന്തരിച്ചു.


കവിതാപരിചയം.

മഹാകവി ഉള്ളൂരിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ്‌ പ്രേമസംഗീതം എന്ന കവിത.വിശ്വമാനവസ്നേഹം ഉന്നം വെയ്ക്കുന്ന ഈ കവിതയിലൂടെ ,കവി ഒരു സ്നേഹ ഗായകന്‍ കൂടിയാകുന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മഹിമ വാഴ്ത്തുകയാണിവിടെ.
"പ്രേമം താന്‍ പ്രപഞ്ചത്തിന്‍ പ്രേഷ്ഠമാം ജീവാധാരം
പ്രേമത്തിന്നഭാവത്തില്‍ ബ്രഹ്മാണ്ഡം നിശ്ചേതനം"
എന്നു തന്നെയാണ്‌ ഇവിടെയും കവിയുടെ ഉറച്ച വിശ്വാസം. എല്ലാ ജീവികളും ഈശ്വരന്റെ സ്യഷ്ടികളാണെന്നും പുറമേ കാണുന്ന വൈജാത്യങ്ങളൊന്നും ശാശ്വതമല്ലെന്നും ഉള്ളൂര്‍ വിശ്വസിക്കുന്നു. സര്‍വ്വ സാഹോദര്യത്തിന്റെ നൂലില്‍ കൊരുക്കപ്പെടേണ്ട മുത്തുകളാണ്‌ സര്‍വ്വമനുഷ്യരും.ഈശ്വരനും താനും അയല്‍ക്കാരനും ഒന്നു തന്നെ. ഇവയെല്ലാം അദ്ദേഹത്തിന്റെ പല ലഘുകവിതകളിലും പ്രദിപാദിച്ചിട്ടുണ്ട്‌.

ചണ്ഡാളനിലും ബ്രാഹ്മണനിലും ഒരേ ജീവചൈതന്യമാണ്‌ സ്ഫുരിക്കുന്നതെന്ന് 'പ്രേമസംഗീത'ത്തിലൂടെ വ്യക്തമാക്കുന്ന കവി ,മനുഷ്യന്‍ വെച്ചു പുലര്‍ത്തുന്ന ഉച്ചനീചത്വങ്ങളെ പ്രത്യക്ഷമായിത്തന്നെ എതിര്‍ക്കുന്നു.ഉള്ളൂര്‍ക്കവിതകളുടെ പഠനം മാനസികമായ ഒരധ്വാനമാണെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്താറുണ്ട്‌,അവ വികരപ്രധാനമല്ല,മറിച്ച്‌ ബുദ്ധിപരമാണെന്നും.എന്നാല്‍ ഭാരതീയസംസ്ക്യതിയോടുള്ള അമിതമായ ആരാധനയും ആഴത്തിലുള്ള സംസ്ക്യതവിദ്യാഭ്യാസവും അദ്ദേഹത്തിന്റെ കാവ്യഭാഷയെ സ്വാധീനിക്കാതില്ല.മണ്ണിന്റെ മണവും വികാരവും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്‌. തന്റെ കാലത്തെ സാമൂഹികപ്രശ്നങ്ങളെയും അദ്ദേഹം കവിതയ്ക്ക്‌ വിഷയമാക്കിയിട്ടുണ്ട്‌.ഇവിടെല്ലാം തന്നെ മനുഷ്യസ്നേഹമാണ്‌ എല്ലാറ്റിലും വലുത്‌ എന്ന സന്ദേശം തന്നെയാണ്‌ അദ്ദേഹം നല്‍കുന്നത്‌.
പൌരാണികത്വം തന്റെ പൈത്യകസ്വത്താണെന്ന് അഭിമാനിക്കുകയും അവകാശപ്പെടുകയും ചെയ്ത ഒരു കവിയായിരുന്നല്ലോ ഉള്ളൂര്‍.
[തുടരും]








ചാരുകേരളഭാഷയെപ്പറ്റി....

മലനാട്ടിന്റെ ഭാഷയായി മലയാളം രൂപാന്തരപ്പെട്ടിട്ടു നൂറ്റാണ്ടുകള്‍ പത്തു കഴിഞ്ഞു. ഭാരതത്തിലെ പതിനഞ്ചു മുഖ്യഭാഷകളിള്‍ മലയാളത്തിനു എട്ടാം സ്ഥാനമാണ്‌.മലയാളഭാഷ ഉല്‍ഭവിച്ചതിനെപ്പറ്റി മുഖ്യമായി മൂന്ന് വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.മലയാളം തമിഴില്‍നിന്നാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍.അതല്ല, തമിഴും സംസ്ക്യതവും അരച്ചു ചാലിച്ചതാണെന്ന് മറ്റൊരു വിഭാഗക്കാര്‍.മൂന്നാമത്തെ കൂട്ടര്‍ പറയുന്നത്‌ സംസ്ക്യതത്തില്‍ നിന്നും മാത്രമാണെന്നാണ്‌. ആദ്യകാല രചനയും ഭാഷാപ്പൊരുത്തവും വിലയിരുത്തിയാല്‍ മലയാളഭാഷയ്ക്ക്‌ തമിഴിനോടാണ്‌ ഏറെ സാമ്യം.ആര്യവംശജരുടെ തെക്കോട്ടുള്ള വരവും ആധിപത്യവും സംസ്ക്യതഭാഷയുടെ വളര്‍ച്ചയെ സഹായിച്ചതായി കാണാം. സംസ്ക്യതത്തിന്റെ വളര്‍ച്ച മലയാളഭാഷയുടെ ഉല്‍ഭവത്തിനു കളമൊരുക്കുകയായിരുന്നു.ഭാഷയുടെ വളര്‍ച്ചാഗതിയില്‍ മറ്റനേകം ഭാഷകളുടെ അനിവാര്യമായിരുന്ന ഇടകലര്‍ച്ചയും കാണാവുന്നതാണ്‌.ഇംഗ്ലീഷ്‌,സിറിയന്‍,പോര്‍ച്ചുഗീസ്‌,ലാറ്റിന്‍,ഹിന്ദി,ഉര്‍ദു,പേര്‍ഷ്യന്‍,ഡച്ച്‌,ഫ്രഞ്ച് എന്നിവയിലെ പല വാക്കുകളും പലയിടത്തും അതേപടി പ്രയോഗിക്കുന്നതായിക്കാണാം.

നവസൌരഭ്യത്തിന്റെ യൌവ്വനം ഭാഷയില്‍ മന്ദസ്മിതം തൂകുന്ന കാഴ്ചയാണ്‌ പിന്നീടിങ്ങോട്ട്‌ നാം കാണുന്നത്‌.
എത്രയെത്ര കവിശ്വരന്മാര്‍......
എത്രയെത്ര വാഗീശന്മാര്‍.........

അമ്പിളി ഭാഷ,ചാരുകേരളഭാഷ...അതു വളര്‍ന്ന് വളര്‍ന്ന് വാനോളം ദൂരത്തില്‍ പ്രശോഭിച്ചു.ഇന്നും പ്രശോഭിക്കുന്നു.

അതെ ,.മാത്യഭാഷ അമ്യതമാണ്‌.ഈ അമ്യത്‌ നുകരാന്‍ അമ്മമലയാളത്തിന്റെ നന്മയിലേക്ക്‌ നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം!!!
ഒടുവിലത്തെ പരിണാമം: തിങ്കള്‍, 2 ഫെബ്രുവരി 2009, 01:03 വൈകു